കർണാടകയിൽ നേതൃമാറ്റത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജിവെക്കാനിരിക്കെ നാടകീയ രംഗങ്ങൾ. സിദ്ധരാമ ഇപ്പോൾ രാജിവെക്കരുതെന്ന് മന്ത്രിമാരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പേര് നിർദ്ദേശിക്കാനാണ് എംഎൽഎമാരുടെ തീരുമാനം. പ്രഭാത ഭക്ഷണത്തിനിടെ നിയുക്ത മുഖ്യമന്ത്രി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ആശയവിനിമയം നടത്തും.
ഉച്ചഭക്ഷണത്തിന് മന്ത്രിമാരെ അടക്കം വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വൈകിട്ട് 3: 30 ആയിരിക്കും സിദ്ധരാമയ്യ രാജി വെക്കുക. ഉച്ചയോടുകൂടി സിദ്ധരാമയ്യ മാധ്യമങ്ങളെ കണ്ടേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് നേതാവിന് അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ മറ്റൊരു പേര് കൂടി ഉയർന്ന് വരുന്നത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നത്.
അഞ്ചുവർഷങ്ങൾക്ക് ശേഷം ആധികാരിക വിജയത്തോടെയാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ രണ്ടാം വർഷം ആരംഭിക്കുന്ന മുതൽ തന്നെ നേതൃമാറ്റ ചർച്ചകൾ ഡി കെ പക്ഷം സജീവമാക്കി. കഴിഞ്ഞ നവംബറിൽ രണ്ടരവർഷം പൂർത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായില്ല. ഒടുവിൽ ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ സിദ്ധരാമയ്യ തയാറാവുകയായിരുന്നു. തിരഞ്ഞെടുപ്പിന് രണ്ടുവർഷം ബാക്കിനിൽക്കെ രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് രാജിവെക്കണം എന്നായിരുന്നു ഹൈക്കമാന്റ് സിദ്ധരാമയ്യയ്ക്ക് നൽകിയ അന്തിമ നിർദ്ദേശം. മകന് സുരക്ഷിതസ്ഥാനം നൽകണമെന്ന ഉറപ്പിന്മേലാണ് സിദ്ധരാമയ്യയുടെ പിൻവാങ്ങൽ.








