വി.ഡി.സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ.മുരളീധരൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് ഇന്നത്തോടെ പരിഹരിക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിജ്ഞാപനം വരും. വൈകിയതിൽ ഒരു നാണക്കേടും ഇല്ല. ഇന്നലെയല്ലേ സത്യപ്രതിജ്ഞ ചെയ്തത്. അനാവശ്യ യാത്ര ഒക്കെ ഒഴിവാക്കും. ചെലവ് കുറക്കും. തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും. ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും. സിസ്റ്റം ശരിയാക്കും. ശബരിമല സ്വർണ്ണ കൊള്ളയിൽ ഊർജിത അന്വേഷണം ഉണ്ടാകും. വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ ഔദ്യോഗികമായി വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പാണ് മുരളീധരന് നൽകിയിട്ടുള്ളത്. ആദ്യം വൈദ്യുതി വകുപ്പ് നൽകിയെങ്കിലും മുരളീധരൻ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകിയേക്കുമെന്നായിരുന്നു സൂചനകൾ. അതേസമയം, മുരളീധരന് ആരോഗ്യ വകുപ്പ് മാത്രം നൽകുമെന്നാണ് സൂചന. ദേവസ്വം വകുപ്പ് ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫിഷറീസ് വകുപ്പ് ആ മേഖലയിൽ അറിവും പരിചയവുമുള്ളവർക്ക് നൽകണമെന്നാണ് ലത്തീൻ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
ഷിബു ബേബി ജോൺ ആ വിഭാഗത്തിൽനിന്നാണ്. ഫിഷറീസ് ഷിബു ബേബി ജോണിന് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് മറ്റൊരാൾക്ക് നൽകേണ്ടി വരും. പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും വകുപ്പുകൾ സംബന്ധിച്ചും തർക്കം ഉണ്ടെന്നാണ് സൂചന. ഫിഷറീസ് ലീഗിന് നൽകി ഉന്നതവിദ്യാഭ്യാസം കോൺഗ്രസ് കൈകാര്യം ചെയ്യുമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാൽ, ഉന്നതവിദ്യാഭ്യാസം വിട്ടുകൊടുത്താൽ തങ്ങൾക്ക് ഫിഷറീസ് വകുപ്പ് നൽകണം എന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.






