വി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.ഇന്നലെ എറണാകുളം ജില്ലയിൽ വി ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു.
ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
അതേസമയം കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി കോൺഗ്രസ് പ്രവർത്തകൻ. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ 24 നോട് പറഞ്ഞു.
കെ സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ ചിഹ്നം ആക്കിയതെന്ന് അനിൽകുമാർ പറഞ്ഞു. മെയ് 18നാണ് കളഭം കൊണ്ട് തുലാഭാരം അദ്ദേഹം നേർന്നത്. കെ സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന പേരിലാണ് തുലാഭാരം നേർന്നത്.







