ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈന് നേരെ പുലർച്ചെ 3 തവണ ആക്രമണമുണ്ടായി.ഇതേതുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വഴി ഹമാദ് ടൗണിലേക്ക് ഉള്ള യാത്ര നിരോധിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ തകർത്തു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും
ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ പ്ലസ്ടു പരീക്ഷ റദ്ദാക്കാനാണ് ശിപാർശ. യു.എ.ഇയിലെ ഏഴ് കേരള സിലബസ് സ്കൂൾ പ്രിൻസിപ്പൽമാരാണ് സർക്കാരിന് ശിപാർശ സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും. വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കാതെ വിധം പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും മാനസിക സംഘർഷത്തിലെന്നാണ് റിപ്പോർട്ട്.
അതേസമയം, നാറ്റോ സഖ്യകക്ഷികൾക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ യുദ്ധത്തിൽ നാറ്റോയുടെ സഹായം തനിക്ക് ആവശ്യമില്ലെന്നും, സഖ്യകക്ഷികളുടെ നിലപാട് പരിശോധിക്കാൻ വേണ്ടിയാണ് സഹായം അഭ്യർത്ഥിച്ചതെന്നും ട്രംപ് വ്യക്തമാക്കി. ആക്രമിക്കാൻ വന്നവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായെന്നും ഇറാൻ അഭിമാനത്തോടെ ഇന്നും നിലനിൽക്കുന്നുവെന്നും
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിലെ യുദ്ധം ആരുടെ താൽപ്പര്യത്തിന് വേണ്ടിയാണെന്ന് ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അമേരിക്കൻ ജനതയ്ക്ക് കത്തെഴുതി. ഇസ്രയേലിന് വേണ്ടിയുള്ള ഒരു ‘പ്രോക്സി’ യുദ്ധത്തിലാണ് അമേരിക്ക ഏർപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.







