കെ സുധാകരൻ മത്സരിക്കുമോ എന്ന് അറിയില്ലെന്നും ഹൈക്കമാൻഡ് പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരുകൾ പറയാൻ തനിക്ക് അധികാരമില്ല. കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എം പി മാർ മത്സരിക്കുമോ എന്ന ചോദ്യത്തിനു എല്ലാം ഹൈക്കമാൻഡ് പറയും എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
കെ സുധാകരൻ ഉയർത്തിയ കലാപത്തെ മറികടക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രതിരോധമാണ് ഒടുവിൽ തകർന്നത്. മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, ഡൽഹിയിലും കണ്ണൂരിലുമായി നടത്തിയ നാടകീയ നീക്കങ്ങളും കോൺഗ്രസ് രാഷ്ട്രീയത്തെ കലുഷിതമാക്കി. സ്വതന്ത്രനായി മത്സരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹൈക്കമാൻഡ് നിലപാട് തിരുത്തിയത്.
എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കളുടെ നിലപാടിനൊപ്പമായിരുന്നു എഐസിസി നേതൃത്വം. അഞ്ചിലേറെ എംപിമാർ മത്സരിക്കാനുള്ള ആഗ്രഹത്തിലായിരുന്നെങ്കിലും പരസ്യമായി പ്രഖ്യാപിച്ചത് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനമെടുത്തതോടെ കെ സുധാകരൻ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ സുധാകരൻ കടുത്ത തീരുമാനത്തിലേക്ക് കടന്നു. തനിക്ക് തന്റെ വഴിയെന്ന് കെ സി വേണുഗോപാലിനെ അറിയിച്ച് പാർട്ടിയോട് ഗുഡ് ബൈ പറയുമെന്ന സൂചന നൽകി. കോൺഗ്രസ് നേതൃത്വം അമ്പരന്നു. കണ്ണൂരിൽ സുധാകരൻ അനുകൂലികൾ ഇളകി. പിന്നാലെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ നിർണായ നീക്കം. കെ സുധാകരൻ മത്സരിക്കാൻ ഇളവ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചതായാണ് വിവരം.







