എംപിമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. കണ്ണൂരിലും കോന്നിയിലും എംപിമാർ മത്സരിച്ചേക്കില്ല. കെ സുധാകരൻ ഉൾപ്പെടെ എംപിമാർക്ക് സീറ്റില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും സീറ്റ് ഇല്ലെന്നാണ് സൂചന. തർക്കം തുടരുന്ന അഞ്ച് സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടാണ് സംസ്ഥാന നേതാക്കൾ ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് മടങ്ങിയത്. കണ്ണൂരിൽ ടി ഒ മോഹനനും കോന്നിയിൽ സതി ഷ് കൊച്ചു പറമ്പിലും സ്ഥാനാർത്ഥിയാകുമെന്ന് സൂചന.
സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ടി.ഒ. മോഹനൻ പ്രതികരിച്ചു. കണ്ണൂരിൽ ഇത്തവണ യുഡിഎഫ് ജയിക്കും. കെ. സുധാകരൻ കണ്ണൂരെ പ്രചരണം നയിക്കുമെന്നും ടി.ഒ. മോഹനൻ വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. അതിനാൽ വേഗം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണം സജീവമാക്കാനാണ് കോൺഗ്രസ് നീക്കം.
മാരത്തോൺ ചർച്ചകൾക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കോൺഗ്രസിൻ്റെ 40 സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നടന്ന സ്ഥാനാർഥി നിർണയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. എന്നാൽ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാന് ആരോഗ്യ പ്രശ്നങ്ങളെ ഉണ്ടായതിനെ തുടർന്നാണ് പട്ടിക പ്രഖ്യാപിക്കാൻ വൈകിയതെന്നും, കെ സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.







