വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ 42കാരിയെ ഭർതൃവീട്ടുകാർ ചാണകം കൂട്ടിയിട്ട് കത്തിച്ചു.രാജസ്ഥാനിലെ ദീഗ് ജില്ലയിൽ ആണ് സംഭവം. സരള ദേവി എന്ന 42കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം മറച്ചുവെക്കാനും അത് യാദൃശ്ചികമാണെന്ന് വരുത്തിത്തീർക്കാനും കുടുംബം ശ്രമം നടത്തിയിരുന്നു. സ്ത്രീയുടെ ഭർതൃവീട്ടുകാർ മൃതദേഹം കത്തിക്കാൻ ശ്രമിച്ചു, വീട്ടിലെ തീപിടുത്തത്തിൽ മരിച്ചുവെന്ന് ഗ്രാമവാസികളോട് പറഞ്ഞു. എന്നാൽ, സംശയം തോന്നിയ ഗ്രാമവാസികൾ സംസ്കാരം നടത്തുന്നതിന് മുമ്പ് പോലീസിൽ വിവരം അറിയിച്ചു.
പാതി കത്തിക്കരിഞ്ഞ 42കാരിയുടെ ശരീരം ദഹിപ്പിക്കാനുള്ള നീക്കം തടയാൻ ശ്രമിച്ച പൊലീസുകാരെ യുവതിയുടെ ഭർതൃവീട്ടുകാരും അയൽവാസികളും മർദ്ദിക്കുകയും ചെയ്തു. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഏറെക്കാലമായി സഹോദരി ഭർത്താവിന്റെ വീട്ടിൽ നിരന്തരമായി അപമാനിക്കപ്പെട്ടിരുന്നുവെന്നാണ് സരള ദേവിയുടെ സഹോദരൻ വിക്രാന്ത് പൊലീസിൽ പരാതി നൽകി. 2005ലാണ് അശോകുമായി സരള ദേവിയുടെ വിവാഹം കഴിഞ്ഞത്.
സരള ദേവിയുടെ ഭർത്താവ്, ഭർതൃപിതാവ് സുഖ്ബീർ സിംഗ്, ഭർതൃ മാതാവ് രാജ്വതി, ഭർതൃ സഹോദരി ഭർത്താവായ ത്രിലോക്, ഭർത്താവിന്റെ സഹോദരിമാരായ പൂജ, പൂനം എന്നിവർക്കെതിരെയാണ് വിക്രാന്ത് പരാതി നൽകിയിട്ടുള്ളത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ നാട്ടുകാർ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉയർന്ന അധികാരികളും കൂടുതൽ പൊലീസ് സേനയും സംഭവ സ്ഥലത്ത് എത്തിയത്.
ഇവർ സരള ദേവിയുടെ മൃതദേഹം ഭർതൃവീട്ടുകാരിൽ നിന്ന് പിടിച്ചെടുത്ത് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സരള ദേവിയുടെ വീട്ടുകാർക്ക് വിട്ടുനൽകുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും യുവതിയുടെ ഭർതൃവീട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.









