രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ വിറപ്പിച്ച് കേരളം. രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ദീൻ സെഞ്ച്വറി പൂർത്തിയാക്കിയത്.
നിലവിൽ 113 റൺസുമായി അസ്ഹറുദ്ദീനും 52 റൺസുമായി നിസാറും ക്രീസിലുണ്ട്. 188 പന്തുകൾ നേരിട്ട താരം നാല് ഫോറുകളും ഒരു സിക്സറും നേടി. വിശാൽ ജയ്‌സ്വാളിന്റെ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സർ പറത്തിയായിരുന്നു ഫിഫ്റ്റി നേട്ടം. താരത്തിൻെറ ഏഴാം ഫിഫ്റ്റി നേട്ടമാണ്.
രഞ്ജിട്രോഫിയിലെ സെഞ്ച്വറിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുഹമ്മദ് അസറുദീന്റെ കുടുംബം രംഗത്തെത്തി. അസറുദീന്റെ നേട്ടത്തിൽ സന്തോഷം. സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നു. നല്ല ആത്മവിശ്വാസത്തിലാണ് ഇവിടെ നിന്നും പോയത്. ഇത്തവണ കപ്പ് നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് മുഹമ്മദ് അസറുദീന്റെ സഹോദരൻ ഉനൈസ് 24നോട് പറഞ്ഞു.
നാട്ടിൽ ക്ലബിന്റെ കളി നടക്കുകയാണ്. മുഹമ്മദ് അസറുദീൻ നാട്ടിൽ ഇല്ലാത്ത സങ്കടം ഉണ്ട്. കേരളം അസറുദീന്റെ കരുത്തിൽ മുന്നേറുന്നത് കാണുന്നതിൽ സന്തോഷം. തളങ്കര നിവാസികൾക്ക് സന്തോഷമാണെന്ന് സുഹൃത്ത് നവാസ് പ്രതികരിച്ചു. 150 ഓവർ പിന്നിടുമ്പോൾ 355 ന് 5 എന്ന നിലയിലാണ് കേരളം. കൂറ്റൻ സ്കോർ നേടി ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുകയാണ് കേരളത്തിന്റെ ലക്ഷ്യം.









