പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു. ബീജിംഗില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപ് ചൈനയില്‍ എത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് ട്രംപിന്റെ ചൈന സന്ദര്‍ശനം.
ചൈനയും അമേരിക്കയും ലോകത്തിലെ രണ്ട് സൂപ്പര്‍ പവേഴ്‌സ് ആണെന്ന് ചൈന സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പേ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുന്ന സൈനിക ശേഷിയുള്ളത് അമേരിക്കയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ്. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ല. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റെന്തിനെക്കാളും വ്യാപാരത്തെക്കുറിച്ചാണ് താന്‍ ഷി ജിന്‍ പിങിനോട് സംസാരിക്കുകയെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും നാണയത്തിന്റെ വിലയിടിവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലുള്ള ട്രംപിന്റെ ചൈനാ സന്ദര്‍ശനം സവിശേഷ പ്രാധാന്യമുള്ളതാണ്. കൂടുതല്‍ അമേരിക്കന്‍ ഭക്ഷ്യ ഉത്പ്പന്നവും ആയുധങ്ങളും ചൈന വാങ്ങുന്നത് സംബന്ധിച്ച് ഇരുനേതാക്കളും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് വിവരം. ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം അടക്കമുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ബോര്‍ഡ് ഓഫ് ട്രേഡ് സ്ഥാപിതമായേക്കുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളും ഉടന്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.








