പശ്ചിമേഷ്യയിൽ സമാധാന ചർച്ചയ്ക്ക് വഴി തെളിഞ്ഞിട്ടും അയവില്ലാതെ ആക്രമണം. അമേരിക്കയും ഇസ്രയേലും ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാർക്ക് പരുക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്ലാന്റിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ഐഎഇഎ പറഞ്ഞു.
അതേസമയം, സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ച് 17 ന് സമാനമായ ഒരു സംഭവം ഉണ്ടായി, അതിൽ ആർക്കും നാശനഷ്ടങ്ങളോ പരുക്കുകളോ ഉണ്ടായില്ല. സംഘർഷത്തിനിടെ ആണവ സുരക്ഷയ്ക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് ഏജൻസിയുടെ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി വീണ്ടും അഭ്യർത്ഥിച്ചു.
എന്നാൽ പശ്ചിമേഷ്യയിലേക്ക് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കൻ സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.









