അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനാ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുമ്പായിരുന്നു കൂടിക്കാഴ്ച. അമേരിക്കൻ ഉപരോധത്തെ തുടർന്ന് ക്യൂബയിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് സി ഐ എ മേധാവിയുടെ സന്ദർശനം. രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ക്യൂബൻ സർക്കാർ ആവർത്തിച്ച് ആരോപിക്കുന്ന സംഘടനയാണ് സി ഐ എ.
ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും ഭീകരവാദ സ്‌പോൺസർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് നിയമപരമായ കാരണങ്ങളില്ലെന്നും ക്യൂബൻ സർക്കാർ കൂടിക്കാഴ്ചയിൽ സി ഐ എ മേധാവിയോട് പറഞ്ഞതായി റിപ്പോർട്ടുകൾ. ക്യൂബ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അമേരിക്ക ക്യൂബയുമായി ചർച്ചയ്ക്ക് തയാറാണെന്നും ചൈന സന്ദർശനത്തിനു മുമ്പായി ട്രംപ് വ്യക്തമാക്കിയിരുന്നു. ക്യൂബയ്‌ക്കെതിരായ ഉപരോധം വ്യാപിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മേയ് ആദ്യവാരം ഒപ്പുവച്ചിരുന്നു.
ക്യൂബയോട് സർക്കാർ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ തുറക്കണമെന്നും മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സർക്കാർ പിടിച്ചെടുത്ത സ്വത്തുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുഎസ് വളരെക്കാലമായി ആവശ്യപ്പെടുന്നു. എന്നാൽ സോഷ്യലിസ്റ്റ് ഗവൺമെന്റ് ചർച്ചകൾക്ക് ഇല്ലെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു.








