
സിംബാബ്‌വെക്കെതിരായ ആദ്യ ടി20ക്ക് മുമ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍
ട്വന്‍റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെക്കെതിരെ ഇറങ്ങുകയാണ്. എന്നാല്‍ ലോകകപ്പില്‍ ഇറങ്ങിയ സ്ക്വാഡില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ സിംബാബ്‌വെന്‍ പര്യടനം തുടങ്ങുന്ന ഇന്ത്യന്‍ ടീമിനുണ്ട്. ഇന്ത്യന്‍ ടി20 ടീമിലെ രോഹിത് ശര്‍മ്മ-വിരാട് കോലി യുഗത്തിന് ശേഷം യുവതാരങ്ങള്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായി ഇന്നുമുതല്‍ ഇറങ്ങും. അതിനാല്‍ സിംബാബ്‌വെക്കെതിരായ ആദ്യ ടി20ക്ക് മുമ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍.
സിംബാബ്‌വെക്കെതിരെ ആദ്യ ടി20യില്‍ 23 വയസുകാരനായ അഭിഷേക് ശര്‍മ്മയായിരിക്കും തനിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രഖ്യാപനം. ‘അഭിഷേക് എനിക്കൊപ്പം ഓപ്പണറാവും, റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം നമ്പറില്‍ ബാറ്റേന്തും’ എന്നുമാണ് ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി ശുഭ്‌മാന്‍ ഗില്ലിന്‍റെ വാക്കുകള്‍.
ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നല്‍ തുടക്കം നല്‍കി ഇടംകൈയന്‍ ഓപ്പണറായ അഭിഷേക് ശര്‍മ്മ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 16 മത്സരങ്ങളില്‍ 204.22 സ്ട്രൈക്ക്റേറ്റില്‍ 484 റണ്‍സാണ് അഭിഷേക് ടൂര്‍ണമെന്‍റില്‍ അടിച്ചുകൂട്ടിയത്. 32.27 ആണ് ബാറ്റിംഗ് ശരാശരി. ഇന്ന് കളത്തിലിറങ്ങുന്നതോടെ അഭിഷേക് ശര്‍മ്മ രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിക്കും. ഹരാരെയിലെ വേഗം കുറഞ്ഞ പിച്ചില്‍ താരത്തിന്‍റെ ഇടംകൈയന്‍ സ്‌പിന്നും ടീമിന് ഉപയോഗിക്കാം. മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്ന റുതുരാജിന് ഈ സ്ഥാനത്ത് ഐപിഎല്ലില്‍ പരിചയമുണ്ട്.
ഇന്ത്യ-സിംബാബ‍്‍വെ അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഹരാരെയില്‍ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ആദ്യ ടി20 തുടങ്ങുന്നത്. ആർക്കൊക്ക ആദ്യ ഇലവനിൽ ഇടം ലഭിക്കുമെന്നാണ് ആകാംക്ഷ. ഗില്‍, അഭിഷേക്, റുതുരാജ് എന്നിവര്‍ക്ക് പുറമെ ബാറ്റര്‍മാരായി റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറൽ എന്നിവരും പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നു. രോഹിത് ശര്‍മ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്‍റി 20യിൽ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ യുവപോരാളികൾക്കുള്ള ആദ്യ അവസരമാണ് ഇന്ന്.