ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടിയെങ്കിലും ഈ മത്സരത്തിൽ മുംബൈക്ക് ഓർത്തു വെക്കാൻ ചില നിമിഷങ്ങളുണ്ടായി.
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിനെ പുറത്താക്കിയ ക്യാച്ച് കളിയിലെ മനോഹര നിമിഷമായി. ജസ്പ്രീത് ബുംറയുടെ ബോളിൽ മുംബൈയുടെ യുവതാരം അശ്വനി കുമാറിൻ്റെ വകയായിരുന്നു ഡൈവിങ് ക്യാച്ച്.
പഞ്ചാബ് ഇന്നിംഗ്‌സിൻ്റെ അഞ്ചാം ഓവറിലായിരുന്നു ഇത്. പതിവ് പോലെ ബുംറയുടെ ടേൺ ചെയ്യുന്ന മൂർച്ചയുള്ള ഒരു പന്ത്. കരുതലോടെയായിരുന്നു പ്രഭ്സിംറൻ്റെ തുടക്കം
എന്നാൽ നല്ല പന്തെന്ന് തോന്നിച്ച ഒന്നിനെ കുറ്റൻ അടിക്കുള്ള ശ്രമം പാളി. ബാറ്റിൻ്റെ ഒരു ഭാഗത്ത് സ്പർശിച്ച പന്ത് കുത്തനെ പൊങ്ങി. ഡീപ് തേർഡ് മാൻ ആയി നിലയുറപ്പിച്ച അശ്വനികുമാർ നൊടിയിടയിൽ മുന്നോട്ട് ഡൈവ് ചെയ്ത് പന്ത് കൈകളിലൊതുക്കുകയും ചെയ്തു. തകർപ്പൻ ക്യാച്ചിൽ പഞ്ചാബിൻ്റെ വൻമരം കടപുഴകിയപ്പോൾ ഗ്യാലറി പൊട്ടിത്തെറിച്ചു. 16 പന്തിൽ നിന്ന് 13 റൺസുമായി പ്രഭ്‌സിമ്രനെ പവലിയനിലേക്ക് മടക്കിയതോടെ മുംബൈ ആശ്വാസിച്ചു. ഈ പുറത്താകൽ മുംബൈയെ സംബന്ധിച്ചിടത്തോളം മത്സരത്തിലെ പ്രധാന വഴിത്തിരിവ് എന്നതിനൊപ്പം വളർന്നു വരുന്ന താരമെന്ന നിലക്ക് അശ്വനികുമാറിന് വ്യക്തിഗത നേട്ടം കൂടിയായി.
നേരത്തെ ദീപക് ചാഹറിൻ്റെ ഓവറിൽ, പ്രഭ്സിംനെ പുറത്താക്കാനുള്ള അവസരം അശ്വനികുമാർ പാഴാക്കിയിരുന്നു. ഈ ക്യാച്ചോടെ ആ സങ്കടം തീർന്നു കിട്ടി.
ജയത്തോടെ പട്ടികയില്‍ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കിയപ്പോള്‍ അവസാന ലീഗ് മത്സരത്തില്‍ തോറ്റ മുംബൈ 16 പോയന്‍റിലൊതുങ്ങി നാലാം സ്ഥാനക്കാരായി. ഇതോടെ മുംബൈക്ക് എലിമിനേറ്റര്‍ കടമ്പ കടന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനാവു. ഏഴ് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്‍റെ വിജയം.









