ടിവികെയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. വിശ്വാസ വോട്ടെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ട് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് ടിവികെ വന്നത്. എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ് എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വിമർശിച്ചു. അണ്ണാ ഡിഎംകെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയാണ് പിന്തുണ ഉറപ്പിച്ചത്.
ശുദ്ധമായ പാർട്ടിയാണ് ടിവികെ എന്നായിരുന്നു അവകാശവാദം. എന്നാൽ എംഎൽഎമാരെ തൂക്കുന്ന കക്ഷിയാണ് ടിവികെയെന്നും എം കെ സ്റ്റാലിൻ എക്സിൽ കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെ അംഗങ്ങളെ പിളർത്തിയതിന് പ്രതിഫലമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ ഏറെ ഖേദിക്കുകയാണ്. ഭരണകക്ഷിയുടെ ആദ്യ നടപടികൾ അനാരോഗ്യകരമായ രാഷ്ട്രീയത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇവർക്ക് പുറമെ പ്രേമലത വിജയകാന്ത്, പ്രൊഫസർ ജവാഹിറുള്ള, തമീമുൻ അൻസാരി, നിത്യാനന്ദം തുടങ്ങിയവരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അവരോടുളള നന്ദി സ്റ്റാലിൻ അറിയിച്ചു.






