കങ്കണയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മൾ അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആൽഫ ആകട്ടെ, ഒരു പുതിയ തലമുറയും അവരെ ഗൗരവത്തോടെ കാണുന്നില്ല.
ഹിമാചൽ പ്രദേശിലെ സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോൾ പാർലമെന്റ് അംഗമെന്ന നിലയിൽ വലിയ അധ്വാനം വേണ്ടിവരില്ലെന്നാണ് താൻ കരുതുന്നു വെന്നും, എന്നാൽ അത് കഠിനാധ്വാനം നിറഞ്ഞതാണെന്ന് പിന്നീട് മനസ്സിലായെന്നും അവർ പറഞ്ഞിരുന്നു. അവരുടെ രാഷ്ട്രീയ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ എന്ന് സൗരവ് ദാസ് പരിഹസിച്ചു. ജെൻ-സി യുവാക്കൾ ജനാധിപത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗരവ് ദാസിനെക്കുറിച്ച് താൻ ഗൂഗിളിൽ സെർച്ച് ചെയ്തെന്നും, 28 വയസ്സുള്ള അയാൾ ഒരു ജോലിയുമില്ലാത്ത ആളാണെന്ന് മനസ്സിലായെന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “അയാൾ എങ്ങനെയാണ് ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. അയാളുടെ പ്രായത്തിൽ ഞാൻ രണ്ട് ദേശീയ അവാർഡുകൾ നേടിയിരുന്നു” എന്ന് കങ്കണ പരിഹസിച്ചു. രാഷ്ട്രീയത്തിൽ വന്നിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ എങ്കിലും 20 വർഷമായി താൻ പൊതുജീവിതത്തിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സമരവേദിയിൽ നിന്നുള്ള റീലുകൾ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നുമാണ് കങ്കണ പറഞ്ഞത്. ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തിൽ താൻ കണ്ടിട്ടില്ല എന്നും ജെൻ-സി പ്രതിഷേധത്തിൽ നിന്നുള്ള ഈ റീലുകൾ കണ്ട് ഛർദ്ദിക്കാൻ തോന്നുന്നു എന്നും അവർ പറയുന്നു. നിങ്ങൾ നിങ്ങളെത്തന്നെ പാറ്റകൾ എന്ന് വിളിക്കുകയും അവരെപ്പോലെ കാണുകയും പെരുമാറുകയും ചെയ്യുന്നു.
ലോകത്തെ നിങ്ങളുടെ മാലിന്യത്തിനും വൃത്തികേടിനും വിധേയമാക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ഫ്രെയ്മും അലോസരപ്പെടുത്തുന്നതാണ്. നിങ്ങളുടെ വൃത്തികേടും മാലിന്യവും ഈ ലോകത്തേക്ക് തള്ളുകയാണ്. ഈ റീലുകൾ എന്നെ ഭയപ്പെടുത്തുന്നു. ഡിജിറ്റൽ ഡീടോക്‌സ് വേണ്ടി വരും. ആരാണ് ഇവരെയൊക്കെ പെറ്റ് വളർത്തുന്നത് എന്നും ഇവർ സ്‌റ്റോറിയിൽ കുറിച്ചിരുന്നു.







