മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ദുരൂഹതയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ അദ്ദേഹം വിദേശ യാത്ര നടത്തുന്നതിൽ ദുരൂഹതയുണ്ട്. ജനപ്രതിനിധികൾ സ്വന്തം ആരോഗ്യം മാത്രം നോക്കിയാൽ പോര. പൊതുജനആരോഗ്യം കൂടി ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.PauseMute
ആരോഗ്യരംഗത്തെ കേടുകാര്യസ്ഥതക്കാണ് കേരളത്തിന് ഒന്നാം സ്ഥാനം കിട്ടേണ്ടത്. ഡോക്ടർമാർ ഇല്ലാത്തതിന് ഒന്നാം സ്ഥാനം, ശാസ്ത്രക്രിയ ഇല്ലാത്തതിന് ഒന്നാം സ്ഥാനംഎന്നിവയാണ് ലഭിക്കേണ്ടത്. ട്രംപിനെ എതിർക്കുമ്പോൾ ട്രംപിന്റെ നാട്ടിൽ ചികിത്സക്ക് പോയിരിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ വിമർശിച്ചു.
ആരോഗ്യരംഗം വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് പോകാമായിരുന്നു. ഈ സർക്കാരിന്റെ അന്ത്യകൂദാശക്ക് കാരണമാകുന്ന വകുപ്പ് ആയിരിക്കും ആരോഗ്യ വകുപ്പ്. കേരളത്തിലെ ആരോഗ്യരംഗം സമ്പൂർണ്ണ പ്രതിസന്ധിയിലാണ്.
വിദേശരാജ്യത്തെ ചികിത്സക്ക് ഒന്നും എതിരല്ല. സ്വന്തം ജീവൻ രക്ഷിക്കാൻ ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. എന്തിനാണ് മുഖ്യമന്ത്രി ദുബൈ വഴി പോകുന്നത്. എന്താണ് മുഖ്യമന്ത്രിക്ക് ദുബായിൽ പണി. എന്തിനാണ് പോകുമ്പോഴും വരുമ്പോഴും മുഖ്യമന്ത്രി ദുബൈയിൽ ഇറങ്ങുന്നത്.നാലഞ്ച് ദിവസം അവിടെ എന്താണ് പണിയെന്നും സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ കുട്ടികളെ പഠിപ്പിക്കേണ്ട പാല കാര്യങ്ങളും ഇപ്പോൾ പഠിപ്പിക്കുന്നില്ല. വിദ്യാഭാസമേഖലയെ ചുവപ്പ് വൽക്കരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സൂംബക്ക് മുന്നിൽ മുട്ട് മടക്കിയവർ ഇനി എന്തിനൊക്കേ മുട്ട് മടക്കേണ്ടി വരും എന്ന് നമുക്ക് കാണാം. ഗവർണറുടെ അധികാരം ചോദ്യം ചെയ്യും മുൻപ് യൂജിസിയുടെ അധികാരം എന്തൊക്കെയെന്ന് ചർച്ച ചെയ്യണമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.









