ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്നാട് ധർമ്മപുരി ഗവൺമെൻറ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് രാത്രിയോടെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും.
ഏത് പ്രതിസന്ധിയിലും ഷൈൻ ടോം ചാക്കോയ്ക്ക് കരുത്തായി നിന്നിട്ടുള്ളത് അദ്ദേഹത്തിന്റെ കുടുംബമാണ്. ഇപ്പോൾ ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടമാകുന്നതും.
മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ് ചാക്കോ. ഷൈനിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ നിയമപോരാട്ടത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു പിതാവ്. ഷൈൻ ടോം ചാക്കോയെന്ന് നടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പിതാവ് വഹിച്ച പങ്ക് ചെറുതല്ല.
കുടുംബത്തെ സ്‌നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിലാണെന്നാണ് ചാക്കോ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്. ഷൈനിന്റെ ഡാഡിയാണെങ്കിലും പലപ്പോഴും ഞാൻ ഷെനിന്റെ മാനേജർ കൂടി ആണെന്ന് ചാക്കോ പറഞ്ഞിരുന്നു. കരിയറിൽ ഷൈൻ മുന്നോട്ടുപോകുമ്പോൾ അവനെ തളർത്താനാണ് പലരും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ബെംഗളൂരിലേക്ക് പോകുകയായിരുന്ന സമയത്താണ് തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ച് പുലർച്ചെ ആറരയോടെ അപകടം നടന്നത്. ഷൈനിൻ്റെ വാഹനമോടിച്ചിരുന്ന അനീഷിൻ്റെ പ്രതികരണമനുസരിച്ച്, എതിർദിശയിൽ നിന്ന് വന്ന ലോറി അപ്രതീക്ഷിതമായി വലതുവശത്തുനിന്ന് ഇടത്തേക്ക് ട്രാക്ക് മാറിയതാണ് അപകട കാരണം.
ലോറി പെട്ടെന്ന് ട്രാക്ക് മാറിയതിനാൽ ബ്രേക്ക് ചെയ്യാൻ കഴിയാതെ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഷൈനിൻ്റെ പിതാവ് സി.പി. ചാക്കോ പിൻസീറ്റിലായിരുന്നെന്നും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നും അനീഷ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൻ്റെ പിന്നിലേക്ക് വന്ന് തല പൊട്ടിയാണ് മരണ കാരണം. ആശുപത്രിയിലെത്തിക്കും വരെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും അനീഷ് കൂട്ടിച്ചേർത്തു. അപകടസമയത്ത് റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിൻ്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്‌റ്റൻ്റിനും കൈകൾക്ക് പരുക്കുണ്ട്. ഇവരെല്ലാം ധർമപുരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തൊടുപുഴയിലെ ലഹരി വിമുക്‌ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് കുടുംബസമേതം ബെംഗളൂരിലേക്ക് പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
സേലം- ധർമപുരി – ഹൊസൂർ – ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഈ അപകടവും സംഭവിച്ചത്. പിതാവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും കൊച്ചിയിലെത്തി തുടർചികിത്സ നേടുമെന്നാണ് വിവരം.









