സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ. ഓഗസ്റ്റ് 1 മുതൽ 3 വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത് 55.4 mm മഴയായിരുന്നു എന്നാൽ ലഭിച്ചത് 184 . 2 mm മഴയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (കോഴിക്കോട് 257.4mm) ,
പത്തനംതിട്ടയിൽ പെയ്തിറങ്ങിയത് 533% അധിക മഴയാണ്.
കണ്ണൂർ 227 mm
ഇടുക്കി 210 mm
മലപ്പുറം 205 mm
കോട്ടയം 199.3 mm മഴ ലഭിച്ചു.
അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതികളില്‍ മരണം 16 ആയി.കോട്ടയം ആറുമാനൂരിൽ വെള്ളത്തിൽ വീണ് അയർക്കുന്നം സ്വദേശിയായ യുവാവ് മരിച്ചു. പന്തളം കരിങ്ങാലി പുഞ്ചയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും
വീട് പൂർണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചു.
രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ വ്യാപക കെടുതികളാണ് ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട ആറന്മുളയിലും ആലപ്പുഴയിലെ അപ്പർ കുട്ടനാടുമാണ് സ്ഥിതി രൂക്ഷം. ആറന്മുളയിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ വെള്ളമൊഴുകിയെത്തുന്നത് പ്രതിസന്ധിയാകുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കാനാണ് ശ്രമം. അപ്പർ കുട്ടനാടിലെ വെള്ളക്കെട്ടിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വെള്ളം കയറി പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഇറങ്ങിത്തുടങ്ങിയ റാന്നിയിൽ അൽപസമയം മുമ്പാണ് മാലിന്യനീക്കം ആരംഭിച്ചത്. വടക്കൻ ജില്ലകളിൽ പലയിടത്തും മണ്ണിടിഞ്ഞ് വീടുകൾ തകർന്നു.






