മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. പാരീസിൽ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷമാണ്. അതെ ഹോട്ടലിൽ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം ആ ഹോട്ടലിൽ നിന്ന് മാറുകയായിരുന്നു. വിമർശിച്ചതിന്റെ പേരിൽ തന്നോട് അദ്ദേഹത്തിന് നീരസമുണ്ടായെന്നും സാബു എം ജേക്കബ്. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു. തനിക്ക് എന്തായാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങി കേരളത്തെ രക്ഷിക്കാനാകില്ല. അങ്ങിനെയാണ് തന്റെ മനസ്സിലുള്ള ആശയങ്ങൾ പിണറായി വിജയനിലൂടെ നടപ്പിലാക്കി കേരളത്തെ രക്ഷപ്പെടുത്തി എടുക്കാം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ അദ്ദേഹത്തിനൊപ്പം കൂടിയത്. എന്നാൽ കുറച്ചുകൂടി അടുത്തപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കുറച്ചധികം ദുരൂഹത തോന്നിയിരുന്നു. ഞാൻ എന്റെ വീട്ടിൽ വെച്ച് പരിചയപ്പെട്ട് സംസാരിച്ച വ്യക്തിയല്ല യഥാർത്ഥ പിണറായി എന്ന് തോന്നി. പലപ്പോഴും അദ്ദേഹത്തോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഒരിക്കലും പിണറായി കേരളത്തെ രക്ഷിക്കാൻ പോകുന്നില്ലെന്ന പരിപൂർണ ബോധ്യം വന്നപ്പോഴാണ് അവിടെ നിന്ന് താൻ വിട്ടുപോകുന്നത്.
എൻഡിഎയിൽ ചേർന്നത് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള വികസന മാതൃക കണ്ടിട്ടാണ്. ട്വന്റി -20 യുടെ വികസന ക്ഷേമ മാതൃകയും ബിജെപിയുടേതും കൂടി ചേർന്നാൽ വലിയ മാറ്റം കേരളത്തിൽ കൊണ്ട് വരാൻ കഴിയും. കേരളത്തെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് NDA വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.ഒരിക്കലും എൽഡിഎഫിനെയോ യുഡിഎഫിനെയോ എതിർക്കാൻ ആയിരുന്നില്ല ലക്ഷ്യം.
ബിജെപി വർഗീയത ഇളക്കുന്നുവെന്ന് ആരോപിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുമാണ്.യഥാർത്ഥത്തിൽ എന്ത് വർഗീയതയാണ് ബിജെപി കൊണ്ടുവന്നിട്ടുള്ളത്. അങ്ങിനെ ഒരു തൊട്ടുകൂടായ്മ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് അവർ ക്രിസ്ത്യാനിയായ തന്നെ കൂടെ നിർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവാണ്. അദ്ദേഹം നീതി വിട്ട് പെരുമാറുന്ന ആളല്ല. ബിജെപിയിലുള്ള നേതാക്കൾ തെറ്റ് ചെയ്‌താൽ അത് ഒരിക്കലും അംഗീകരിക്കാത്ത നേതാവാണ് മോദി എന്നും അദ്ദേഹം പറഞ്ഞു.
വ്യവസായത്തിനും പൊതുപ്രവർത്തനവും ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. ഒരിക്കലും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല. മന്ത്രി ആകണമെങ്കിൽ പണ്ടേ അവസരം ഉണ്ടായിരുന്നു. കേരളത്തിൽ ഏത് സീറ്റ് വേണമെങ്കിലും തരാം മത്സരിക്കണം എന്നായിരുന്നു എൻഡിഎ നിർദേശം. മന്ത്രി ആയ സാബു ജേക്കബിനെക്കാൾ ശക്തനാണ് മന്ത്രിയാകാത്ത സാബു ജേക്കബ്. ജനങ്ങൾക്ക് വേണ്ടിയും നാടിന് വേണ്ടിയും എല്ലാ മേഖലകളിലുമായും തനിക്ക് ഇപ്പോൾ പ്രവർത്തിക്കാൻ സാധിക്കും സാബു എം ജേക്കബ് പറഞ്ഞു.






