പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല്‍ കേരളക്കരയെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്‍വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് വരുന്നത്. കൊല്ലത്തെ ജനപ്രതിനിധികളോടും മറ്റും മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചേരുന്നത്. (Many fishing boats are arriving to aranmula and ranni from kollam)
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ റാന്നിയിലും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. ശരിമല സ്വാമി അയ്യപ്പന്‍ റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു. പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയത്തിയത് ഏറ്റവുമധികം ബാധിക്കുക ആറന്മുളയെയാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. ഇപ്പോള്‍ തന്നെ ആറന്മുളയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിന്റെ മുകളിലേക്കാണ് ഇനി കൂടുതല്‍ വെള്ളം വരാന്‍ പോകുന്നത്. അത് ഗുരുതരമായ സാഹചര്യമായി കാണണം. അത് നേരിടാനാണ് കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തില്‍ മുകള്‍ നിലയില്‍ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാമ്പുകളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.






