ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുമായി എത്തിയ കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനൽകാതെ താത്ക്കാലിക ഡയറക്ടർ ഡോ. വി മീനാക്ഷി. മീനാക്ഷി കസേരയിൽ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ. നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. ഇന്ന് തന്നെ അപ്പീൽ നൽകും.
ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സ്ഥലംമാറ്റിയതിൽ സംസ്ഥാന ഡ്രൈവ്യൂണൽ ഇടപെട്ടതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം മേൽക്കോടതിയെ സമീപിച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാൽ ഇന്ന് തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. കെ ജി റീനയ്ക്ക് ഇനിയും കാലാവധി ഉള്ളതിനാൽ മേൽക്കോടതിയിലും തിരിച്ചടി ലഭിക്കുമോ എന്ന് ആശങ്ക ആരോഗ്യ വകുപ്പിന് ഉണ്ട്.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഇന്നലെ സൂചന നൽകിയിരുന്നു. ഇന്നലെയാണ് ഡി എച്ച് എസ് കെ റീന നൽകിയ ഹർജിയിൽ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അനുകൂല വിധി പറഞ്ഞത്. ജൂൺ 12നാണ് ആരോഗ്യവകുപ്പ് ഡയറക്ടറിന്റെ സ്ഥാനത്തുനിന്ന് ഡോക്ടർ കെ ജെ റീനയെ മാറ്റി ആരോഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. പകർച്ചവ്യാധി സമയത്ത് 15 ദിവസത്തെ അവധി അപേക്ഷിച്ചതിനാൽ സ്ഥലംമാറ്റം എന്ന് ആരോഗ്യവകുപ്പ് ആദ്യം ഉത്തരവിറക്കിയെങ്കിലും കാലാവധി കഴിഞ്ഞതിനാൽ നടപടി എന്നായിരുന്നു പിന്നീടുള്ള വിശദീകരണം.







