കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തുന്നത്. പൊലീസ് നേരത്തെ തന്നെ കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പടെ അടച്ച് സുരക്ഷിതത്വം ഒരുക്കിയിരുന്നുവെങ്കിലും മറ്റൊരു കെട്ടിടത്തിന്റെ വഴിയിലൂടെ പ്രവർത്തകർ ക്ലിനിക്കിലേക്ക് എത്തുകയായിരിക്കുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് എടക്കാട് മേഖല. റാമിന്റെ കോലവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.
അതേസമയം, റാം ഉൾപ്പടെ മൂന്ന് അധ്യാപകരെ പുറത്താക്കണമെന്നാണ് അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജിലെ വിദ്യാർഥികളുടെ ആവശ്യം. പ്രത്യേക മെയിൽ ഐ ഡിയിലേക്ക് വന്നത് 150ലേറെ പരാതികളാണ്. ഡോ. റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതികൾ. അതുവരെ സമരം തുടരുമെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു. മാനേജ്മെന്റിന്റെ മുമ്പിൽ അഞ്ചിന ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. റാമിനെ എത്രയും വേഗം പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക,നിതിൻറെ മരണത്തിൽ സുതാര്യമായ അന്വേഷണം , കോളജിൽ പിടിഎ രൂപീകരിക്കണം, കോളജ് ക്യാമ്പസിൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം വേണം എന്നിവയാണ് ആവശ്യങ്ങൾ.







