പുലർച്ചെ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്. ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു.
അതുപോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം. പുതുപ്പള്ളി ഏറെ പ്രധാനമാണ്. വിജയിക്കുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം സംസ്ഥാനം കാത്തിരുന്ന ജനവിധിയറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.
രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എണ്ണി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
140 റിട്ടേണിങ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിങ് അസിസ്റ്റന്‍ഡുമാരും ഉള്‍പ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്.







