പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി.നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി.
നാല് ട്രാക്കുകളിലായാണ് വള്ളങ്ങൾ അണിനിരക്കുന്നത്. ആറ് ഹീറ്റ്സ് മത്സരങ്ങളാണ് ഇത്തവണയുള്ളത്. പല ദേശങ്ങളിൽ നിന്നും വൻ ജനാവലിയാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് സാക്ഷിയാകാനെത്തിയിരിക്കുന്നത്.
21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും.
കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും.







