നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെയാണ് മത്സരിപ്പിക്കുക. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് തീരുമാനമായി. സ്ഥാനാർഥി പട്ടിക സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തലശ്ശേരിയിൽ കാരായി രാജൻ ,മട്ടന്നൂർ – വി കെ സനോജ് , പയ്യന്നൂർ – ടി ഐ മധുസൂദനൻ, കല്യാശ്ശേരി- എം വിജിൻ, ധർമ്മടം – പിണറായി വിജയൻ എന്നിവരും മത്സരിക്കും.
കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ കെ കെ ശൈലജ വിജയിച്ച മണ്ഡലമായിരുന്നു മട്ടന്നൂർ. പേരാവൂരിൽ കെ കെ ശൈലജയ്ക്കെതിരായി മത്സരരംഗത്തുള്ളത് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫാണ്. 2006 ൽ പേരാവൂരിൽ നിന്നും ഒരു തവണ കെ കെ ശൈലജ മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ പേരാവൂരിൽ സണ്ണി ജോസഫിനെതിരെ ശക്തയായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന നേത്യത്വത്തിന്റെ വിലയിരുത്തലിലാണ് കെ കെ ശൈലജയുടെ പേര് ഉയർന്നുവന്നത്.
അതേസമയം, നിയമസഭാതിരഞ്ഞെടുപ്പിന് മുൻപ് ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായതാണ് സൂചന.







