തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട് ആണ്. ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിക്കുന്നു. 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടായേക്കാം. രാത്രിയിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്നും വിലയിരുത്തൽ.
അതേസമയം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണം വേണ്ടിവന്നില്ല. കേന്ദ്ര വിഹിതമായ 1610 മെഗാവാട്ട് വൈദ്യുതി പൂർണ്ണമായി ലഭിച്ചതും നിയന്ത്രണം ഒഴിവാക്കാൻ കാരണമായി. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്നലെയും മിനിഞ്ഞാന്നും രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. പവർ ഗ്രിഡിൽനിന്ന് ആവശ്യത്തിന് വൈദ്യുതി കേരളത്തിന് ലഭിച്ചതാണ് ആശ്വാസമായത്. പീക്ക് ടൈമിൽ 5196 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യമായി വന്നത്. പ്രതിദിന ഉപഭോഗം 93 ദശലക്ഷത്തിനും മുകളിലായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപയോഗം കുറഞ്ഞത് കേരളത്തിന് അനുഗ്രഹമായി. ഗ്രിഡ് ഫ്രീക്വൻസിയിൽ കാര്യമായ കുറവും അനുഭവപ്പെട്ടില്ല.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ഊർജിത ശ്രമം കെഎസ്ഇബി തുടരുകയാണ്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. കൂടുതൽ സ്ഥാപനങ്ങളുമായി കരാർ ഒപ്പിടുന്നതും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.






