തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. വിലങ്ങണിക്കുന്നതിന് പൊലീസിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ കണ്ടുനിൽക്കില്ല കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു..
മുഖ്യമന്ത്രിയുടെ AI വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ 9 പരാതികൾ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെറ്റയോട് വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ (പാൻ മസാല ) മോഷണം പോയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കും.
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിഎസ്‌സി അഴിമതിയിലെ ചോദ്യം ചെയ്യൽ പിഎസ്‌സി ആസ്ഥാനത്തേക്ക് എത്തണമെന്നാണ് ആവശ്യം. നിയമപരമായി പ്രശ്നങ്ങളൊന്നുമില്ല ഭരണഘടനാപരമായ കാര്യമാണ് പരിശോധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സൈബർ സെക്യൂരിറ്റി കോൺഫറൻസ് കൊച്ചിയിൽ നടക്കും.ഒക്ടോബർ 6 മുതൽ 13 വരെയാണ് കോൺഫറൻസ്. COCON എന്ന പേരിലാണ് കോൺഫറൻസ് നടക്കുക. ഡിജിറ്റൽ സെക്യൂരിറ്റി രംഗത്തെ പുതിയ സാധ്യതകൾ പരിശോധിക്കുകയാണ് പൊലീസ്. സൈബർ സെക്യൂരിറ്റി രംഗത്തെ വിദഗ്ധർ കോൺഫറൻസിൽ പങ്കെടുക്കും.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായി ഡിജിറ്റൽരംഗത്ത് നടക്കുന്ന പ്രശ്നങ്ങൾ ചർച്ചയാകും. സൈബർ തട്ടിപ്പുകൾക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക കുറ്റങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യം. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുതിയ സാങ്കേതിക വിദ്യയിലൂടെ പരിശോധനകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






