ആസൂത്രണബോർഡിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങൾ അപേക്ഷകന് നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ. PSC നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെതാണ് നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
റാങ്ക് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ മാർക്കും സർട്ടിഫിക്കറ്റുകളും നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരായായിരുന്നു പി.എസ്.സിയുടെ ഹർജി. എന്നാൽ മറ്റ് ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നാണ് പി.എസ്.സി വാദം. വിവരാവകാശ നിയമത്തിൻ വ്യക്തിഗത വിവരങ്ങൾക്ക് സംരക്ഷണമുണ്ട്.
1.25 കോടിയിലധികം ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് നടപടികൾ PSC കൈകാര്യം ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും രേഖകൾ നൽകുന്നത് പ്രായോഗികമല്ല. ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവിടുന്നത് അനുവദിച്ചാൽ സർട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകൾക്ക് വഴിയൊരുങ്ങുമെന്നും ഹർജിയിലുണ്ട്.






