എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന്റെ നീക്കം. ഡല്‍ഹി എകെജി ഭവനിലായിരുന്നു അറസ്റ്റിന് നീക്കം. പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.
സിവില്‍ വേഷത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സിപിഐഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. എന്നാല്‍, യൂണിഫോമും ബാഡ്ജും ഇല്ലാതെ എത്തിയതിനെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. യൂണിഫോം ഇടാഞ്ഞത് മഴ കാരണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ മറുപടി. പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ, അതുവരെ ഞാനിവിടെ ഉണ്ടാകുമെന്ന് ബ്രിട്ടാസും പ്രതികരിച്ചതോടെ പൊലീസ് സംഘം പിന്തിരിയുകയായിരുന്നു.
2021ലെ ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.






