ഇടുക്കി വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിൽ , സ്ഥലത്ത് റവന്യൂ സംഘം പരിശോധന നടത്തുന്നു. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സർവ്വേ ഉദ്യോഗസ്ഥരും പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്.
അപൂർവ ജൈവവൈവിധ്യമുള്ള മേഖലയാണ് ഇത്തരം മൊട്ടകുന്നുകൾ. ഇവിടെ ഒരു കാരണവശാലും പട്ടയം നൽകാനുള്ള അനുമതി ലഭ്യമാകില്ലെന്ന ആരോപണമാണ് ഉയരുന്നത്. ഈ പ്രദേശത്തെ 11 ഏക്കറോളം ഭൂമിയിലാണ് റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയിരിക്കുന്നത്. സ്ഥലത്ത് ഒരു കുളം കുഴിക്കുകയും പാറ പൊട്ടിച്ച് നീക്കുകയും ചെയ്തിട്ടുണ്ട്. 2001 ൽ ഈ സ്ഥലത്ത് പട്ടയം നൽകിയതായി ഭൂരേഖ തഹസിൽദാർ പ്രതികരിച്ചു. പട്ടയം വ്യാജമാണോ എന്നടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.






