പിതാവിന്റെ മരണത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണം ശ്രദ്ധക്കുറവ് കാരണമാണെന്നാണ് മകന്റെ ആരോപണം.
ജൂൺ 11 ന് പുലർച്ചെയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആശുപത്രിചീട്ട് നൽകുന്ന സ്ത്രീപോലും വളരെ ലാഘവത്തോടെയാണ് പെരുമാറിയതെന്നും ആണ് മകൻ അരുൺ ദാസിന്റെ ആരോപണം.
ആശുപത്രിയിലെ യന്ത്രങ്ങൾ യഥാക്രമത്തിൽ പ്രവർത്തിച്ചില്ല. ജീവനക്കാരുടെ അനാസ്ഥ കണ്ടപ്പോൾ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ എഴുതിത്തരാൻ ആവശ്യപ്പെട്ടു.എന്നാൽ അരമണിക്കൂറിന് ശേഷം താത്കാലിക ജീവനക്കാരനെത്തി പിതാവ് മരിച്ചെന്ന വിവരമാണ് അറിയിച്ചതെന്നും അരുൺദാസ് പറഞ്ഞു.
മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സ്ഥലം എം എൽ എ റിയാസിനും പരാതി നൽകിയിട്ടുണ്ട്.അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിളിച്ച് മൊഴിയെടുപ്പ് നടത്തുമെന്നും ഇതുമായി അന്വേഷണം ആരംഭിച്ചതായും ആശുപത്രിയിൽ സൂപ്രണ്ട് അറിയിച്ചു.






