ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ പത്മകുമാറിനെതിരായ നടപടിയിൽ ചോദ്യങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ. ഇപ്പോൾ നടപടി എടുത്തിട്ട് എന്ത് കാര്യമെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. നേതൃത്വത്തിന്റെ നടപടിയിൽ പ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ട്.
എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയപ്പോൾ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പത്മകുമാർ പുറത്തുപോകുമെന്ന സൂചനയും പുറത്തുവന്നു. എന്നാൽ നടപടി സസ്പെൻഷനിൽ ഒതുക്കിയത് പ്രവർത്തകർക്കിടയിൽ ഭിന്നതയ്ക്ക് ഇടയാക്കി. ഇപ്പോൾ നടപടിയെടുക്കേണ്ട സാഹചര്യം എന്താണെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം പ്രവർത്തകർ ചോദിച്ചു. മുമ്പ് ഉണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയിട്ടില്ലല്ലോ എന്നും ചില അംഗങ്ങൾ ഉന്നയിച്ചു.
എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചിട്ട് നടപടി സ്വീകരിക്കാം എന്ന നിലപാട് ഇപ്പോൾ മാറ്റിയത് എന്തിനാണെന്ന് അംഗങ്ങൾ ചോദിച്ചു. ആറരമണിക്കൂർ നീണ്ടുനിന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാർ വിഷയം ചർച്ചയായത് അരമണിക്കൂർ മാത്രം. അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ല.എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചതിനുശേഷം പത്മകുമാറിനോട് വീണ്ടും വിശദീകരണം ചോദിക്കും. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് ജില്ല നേതൃത്വം.







