പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളതാണ് പ്രശ്നം.
1കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട്. 55 രൂപ നിരക്കിൽ ലഭിക്കണം എന്നാണ് ആവശ്യം. മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന് പറഞ്ഞെങ്കിലും ഒന്നും ഇതുവരെയും നടന്നിട്ടില്ല. വിസ്മയം ഉണ്ടാകും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ബജറ്റിൽ വിസ്മയം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ബസുടമകൾ വ്യക്തമാക്കി.
55 രൂപ, ഒരു കിലോമീറ്റർ എന്ന നിരക്കിൽ ബസ് ഏറ്റെടുത്ത് സർക്കാർ നടത്തണം. കെഎസ്ആർടിസിയിൽ ഇതുപോലെ സൗജന്യ യാത്ര സീറോ ടിക്കറ്റ് സംവിധാനത്തിൽ സ്വകാര്യ ബസ്സുകളിലും സർക്കാർ നടപ്പാക്കണം, ആ തുക സർക്കാർ സബ്സിഡിയായി തരണം. 19ന് ശേഷം മുഖ്യമന്ത്രിയെ കണ്ടു ആവശ്യങ്ങൾ പറഞ്ഞശേഷം സമര പ്രഖ്യാപനം നടത്തും. രണ്ട് ഉപാധികളും അംഗീകരിച്ചില്ലെങ്കിൽ, പകുതി വിലയ്ക്ക് ഇന്ധനവും, നികുതിയും ഒഴിവാക്കി തരണമെന്നത് മൂന്നാമത്തെ ഉപാധി. മൂന്നു ഉപാധികളിൽ ഏതെങ്കിലും അംഗീകരിച്ചില്ലെങ്കിൽ സമരം എന്നും ബസ് ഉടമകൾ വ്യക്തമാക്കി.






