കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സസ്പെൻസ് തുടരുന്നു. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ചയ്ക്കായി എത്തി. മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച. എന്തിനാകും രാഹുൽ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
മൂന്ന് നേതാക്കളോടും ഒരു തരത്തിലുള്ള ആശയവിനിമയവും ഹൈക്കമാൻഡ് നടത്തിയിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക് തിരിക്കും. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ നിരീക്ഷകരുമായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയുമാണ് എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
അതിനിടെ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറെ കാണും.







