ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിക്കുകയും മൂന്ന് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ. കർണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാൽ ആശയവിനിമയം നടത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് ലഭ്യമായ എല്ലാ ചികിത്സയും മറ്റു സൗകര്യങ്ങളും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ എല്ലാ ക്രമീകരണം ഒരുക്കണമെന്നും കെസി വേണുഗോപാൽ കർണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കർണാടക സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മതിലിടിഞ്ഞ് രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേരാണ് മരിച്ചിരുന്നത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. മഴ പെയ്തപ്പോൾ ടാർപോളിൻ ഷീറ്റിന് കീഴിൽ വന്നു നിൽക്കുകയായിരുന്നു ഇവർ. റോഡിനോട് ചേർന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു. പർച്ചേസിന് വേണ്ടിയാണ് ശിവാജി നഗറിൽ എത്തിയത്.






