പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിലും തുടക്കത്തിൽ മികച്ച പൊളിങ്ങ് രേഖപ്പെടുത്തി. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണം. സ്ത്രീകളോടും യുവാക്കളോടും വൻതോതിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
സുവർണ്ണ ബംഗാളിനായി വോട്ട് ചെയ്യണമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. ഹിന്ദുക്കളെല്ലാം ബിജെപിക്കാണ് വോട്ട് ചെയ്യുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് മഹുവാ മൊയിത്ര വ്യക്തമാക്കി.
ബിജെപിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞതാണ് ബംഗാളിലെ ചരിത്രം എന്ന് അഭിഷേക് ബാനർജി പറഞ്ഞു. പൊലീസ് നിരീക്ഷകർ ബിജെപി പറയുന്നത് അനുസരിച്ച് നൃത്തം ചെയ്യുന്നുവെന്ന് മമത ബാനർജി. പൊലീസ് നിരീക്ഷകർ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി പാർട്ടിയെ അപമാനിക്കുന്നു.
പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തുകയാണ്. പലയിടത്തും പാർട്ടിയുടെ പോസ്റ്ററുകൾ പോലും നീക്കം ചെയ്യപ്പെട്ടു. ഇങ്ങനെയാണോ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. കോടതി അലക്ഷ്യ ഹർജികൾ നൽകിയിട്ടും പിന്നെയും നിരീക്ഷകരെ കൊണ്ടുവരുന്നുവെന്നും മമത ബാനർജി കുറ്റപ്പെടുത്തി.
അതേസമയം കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.







