സിപിഐഎം നേതാവ് കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി. ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് എത്തുന്നു. മുസ്ലിംലീഗിന്റെ ഭവന നിർമ്മാണത്തിൽ കള്ളക്കളി ഉണ്ടെന്നാണ് ജലീൽ പറഞ്ഞിരുന്നത്. മനസ്സിൽ കള്ളം ഉള്ളവർക്കേ അങ്ങനെയൊക്കെ പറയാൻ പറ്റൂ.
മുസ്ലിംലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. ജലീലിനുള്ള മറുപടിയാണ് ഈ ദിവസമെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് വ്യക്തമാക്കി. ഓഗസ്റ്റ് ഏഴിന് കെ ടി ജലീൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുസ്ലിംലീഗിന്റെ ഭവന നിർമ്മാണത്തെ രൂക്ഷമായി വിമർശിച്ചത്.
വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് കമ്മിഷൻ പറ്റാനെന്ന് കെ ടി ജലീൽ ആരോപിച്ചിരുന്നു. ഇത്രയും തുക ഒരു വർഷം ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ പലിശ എന്തു ചെയ്തെന്നു വ്യക്തമാക്കണം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനു തന്നെ മുസ്ലിം ലീഗിനെ വിശ്വാസമില്ലെന്നും കെ ടി ജലീൽ അന്ന് വിമർശനം ഉന്നയിച്ചിരുന്നു. ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് വാങ്ങിയത് തോട്ടഭൂമിയാണ്. അല്ലെന്നായിരുന്നു വാദം. ഇപ്പോൾ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് സെക്രട്ടറി തന്നെ നോട്ടീസ് നൽകിയിരിക്കുകയാണ്.
40 കോടി രൂപയോളമാണ് മുസ്ലിംലീഗ് പിരിച്ചത്. ഈ തുക ഒരു വർഷം ബാങ്കിൽ നിഷേപിച്ചു. ഇതിൻ്റെ പലിശ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും കെ ടി ജലീൽ ചോദിച്ചു. മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കളും അനുയായികളുമാണ് തോട്ടം ഭൂമി വിറ്റതെന്നും കമ്മിഷൻ തട്ടലായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നും കെ ടി ജലീൽ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കൾ താമസം ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പങ്കെടുക്കും.
വീടുകളിലേക്കുള്ള ഫർണിച്ചർ, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലേയോടെ പൂർത്തിയാക്കി. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് എല്ലാവരോടും സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട് . മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നിര്‍മിച്ച് നൽകിയിരിക്കുന്നത്.






