എംപിമാർ പാർട്ടി വിട്ട സംഭവത്തിൽ ആം ആദ്മി പാർട്ടിക്ക് എതിരെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. എംപിമാർ പാർട്ടി വിട്ടത് കേജ്രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടി. ആം ആദ്മിപാർട്ടി ഇനി സാധാരണക്കാരെ പ്രതിനിധീകരിക്കുന്നില്ല. അഴിമതിക്കാരെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഡൽഹിക്ക് ശേഷം ഇനി പഞ്ചാബിന്റെ ഊഴമാണ്. ഏഴ് എംപിമാരുടെ രാജി പാർട്ടിയുടെ സ്വേച്ഛാധിപത്യത്തിന് നേരിട്ടുള്ള പ്രഹരമാണെന്ന് അവർ പറഞ്ഞു.
“വിപ്ലവം എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ആം ആദ്മി പാർട്ടി ഇപ്പോൾ അവിശ്വാസത്തിലൂടെ അതിന്റെ അന്ത്യം നേരിടുകയാണ്. നിങ്ങളുടെ പാർട്ടിയിൽ ഇപ്പോൾ ഒരു സാധാരണക്കാരനും അവശേഷിക്കുന്നില്ല; അഴിമതിക്കാർ മാത്രമേ അവശേഷിക്കുന്നുള്ളൂ. മിസ്റ്റർ കെജ്‌രിവാൾ, രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് പേരുടെയും വേർപാട് നിങ്ങളുടെ സ്വേച്ഛാധിപത്യത്തിനേറ്റ നേരിട്ടുള്ള പ്രഹരമാണ്. ഡൽഹിക്ക് ശേഷം, ഇപ്പോൾ പഞ്ചാബിന്റെ ഊഴമാണ്.”- ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സിൽ കുറിച്ചു.
അതേസമയം രാജ്യസഭ എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്കയിലാണ് എഎപി. 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയിൽ ചേർന്ന നേതാക്കൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. എംപിമാർക്ക് പിന്നാലെ എംഎൽഎമാരും പാർട്ടി വിടുന്നത് തടയാനുള്ള നീക്കത്തിലാണ് എഎപി നേതൃത്വം. ഇടഞ്ഞ് നിൽക്കുന്നവരുമായി ഉന്നത നേതാക്കൾ സംസാരിക്കും. അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരാനും സാധ്യതയുണ്ട്.







