പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ തേടി റഷ്യ. ചെങ്കടൽ വഴി ഇറാനെതിരെ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ.
ഇറാനിലെ ബുഷെഹർ ആണവനിലയം വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇത് മൂന്നാം വട്ടമാണ് ബുഷെഹർ ആണവനിലയം ഇസ്രയേൽ ആക്രമിക്കുന്നത്. ഇസ്രയേൽ ലക്ഷ്യമിടുന്നത് ആണവദുരന്തമാണെന്ന് റഷ്യ ഇന്നലെ ആരോപിച്ചിരുന്നു. ബുഷെഹർ ആണവനിലയം ആക്രമിക്കരുതെന്നും റഷ്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനി കപ്പൽ കൂടി എത്തിക്കാൻ അമേരിക്കൻ നീക്കം. യു എസ് എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലാകും പശ്ചിമേഷ്യയിലേക്ക് എത്തുക. പ്രദേശത്തുള്ള മറ്റ് രണ്ട് വിമാനവാഹിനി കപ്പലുകളിൽ ഏതെങ്കിലുമൊന്നിന് പകരമാണോ പുതിയ കപ്പൽ എത്തുന്നതെന്ന് വ്യക്തമല്ല.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കില്ലെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്നും അമേരിക്ക. എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ കരസേന ആവശ്യമില്ലെന്നും യുഎസ് സ്റ്റെറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി7 (G7) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇതിനിടെ യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും സൗദിയിലും ഇറാൻ ആക്രമണം തുടരുന്നു.









