മുൻ നക്സൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടുകൂടിയായിരുന്നു മരണം. കോതമംഗലം വടാട്ടുപാറയിൽ വച്ച് ആയിരുന്നു അന്ത്യം. പതിനഞ്ചാം വയസിൽ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
പല നക്‌സൽ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ ആളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. നക്‌സലായിരുന്ന വർഗീസിനോടൊപ്പം ചേർന്ന് വയനാട് മേഖലയിലെ ആദിവാസികളെ സംഘടിപ്പിച്ച് സായുധപോരാട്ടം നടത്തിയിരുന്നു. സായുധപോരാട്ടത്തിലൂടെ മാത്രമേ ശരിയായ മാറ്റവും വിമോചനവും സാധ്യമാകൂ എന്നും അത് പ്രചരിപ്പിക്കുകയും ചെയ്ത ആളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശേരി സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായിരുന്നു.
15 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം നക്‌സൽ പ്രസ്ഥാനത്തിന് വിടപറഞ്ഞ് ആത്മീയ ജീവിതം നയിക്കുകയും ചെയ്തുവരികയായിരുന്നു. ട്യൂമർ ബാധിതനായിരുന്നു. ചികിത്സപൂർത്തിയായ ശേഷം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാന പ്പെട്ട പുസ്തകങ്ങൾ.







