മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. പൊതുമരാമത്ത് വിഭാഗം ജില്ലാ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മാവേലിക്കര കീച്ചേരിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നുവീണത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മരാമത്ത് വിജിലൻസ് വിഭാഗത്തോടാണ് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചത്.
റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുക. അതേസമയം പാലം നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ പരിശോധനയിൽ വ്യക്തമാവുമെന്നാണ് കരുതുന്നത്.







