ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും. കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.
വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിൽ ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുക വെല്ലുവിളിയാണ്.
ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. വീട്ടിലെ ശുചിമുറിയിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ അസ്ഥികൾക്ക് ആറ് വർഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.







