യുവ നേതാക്കൾക്ക് നേരെ പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. “ഇപ്പോൾ റീൽസിന്റെ കാലഘട്ടമാണ്. കൂടുതൽ പ്രാധാന്യം പബ്ലിസിറ്റിക്കാണ്. എന്നാൽ ഇതൊക്കെ കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല” എന്നാണ് മുരളീധരൻ മുന്നറിയിപ്പ് നൽകുന്നത്.
“ഓൾഡ് ഈസ് ഗോൾഡ് എന്നതുപോലെ പഴയ ഡോർ ടു ഡോർ സംവിധാനമാണ് വേണ്ടത്” എന്നും അദ്ദേഹം പറഞ്ഞു. റീലുകളിലൊതുങ്ങാതെ, വോട്ടും കൂട്ടാൻ ശ്രദ്ധിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നേരത്തെ ‘റീല്‍’ സംസ്‌കാരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് റോജി എം ജോണ്‍ രംഗത്തുവന്നിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ പ്രവണതയ്‌ക്കെതിരെ രൂക്ഷമായി അദ്ദേഹം വിമർശിച്ചിരുന്നു. പല നേതാക്കളും തെരഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ യുവനേതാക്കളില്‍ ചിലര്‍ റീലുകള്‍ എടുക്കുകയായിരുന്നെന്നായിരുന്നു പരാമർശം. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പികെ ഫിറോസ് എന്നിവരടങ്ങുന്ന യുവ ടീം ആയിരുന്നു നിലമ്പൂരിലെ യുഡിഎഫിന്റെ റീല്‍ മുഖങ്ങള്‍.







