സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഉദാഹരണമാണ് കെട്ടിടം തകര്‍ന്നുള്ള അപകടമെന്നാണ് ആക്ഷേപം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസിന്റെ ആരോപണം ഗൗരവതരമെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഇതേ ദുരവസ്ഥയിലാണെന്നും ഹർജിക്കാരൻ വ്യക്തമാക്കി. ആശുപത്രികളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്നും ഫലപ്രദമായ ഭരണ നിര്‍വ്വഹണത്തിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.
അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം കടുക്കുകയാണ്. മന്ത്രിമാർക്കെതിരെ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. മുണ്ടും സാരിയുമുടുത്ത കാലന്മാർ ആണ് മന്ത്രിമാർ. ബിന്ദു എന്ന അമ്മ രോഗം വന്ന് മരിച്ചതല്ല. രോഗിക്ക് കൂട്ടിരിക്കാനായി പോയി സർക്കാരിന്റെ കെട്ടുകാര്യസ്ഥതയിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയാണ്. അവരെ തിരിഞ്ഞ് നോക്കാനോ ഒരു വാക്കിന്റെ ആശ്വാസം എങ്കിലും നൽകാനോ സർക്കാർ തയ്യാറാകണ്ടേ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.









