തിരുവനന്തപുരം പനച്ചമൂട് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ നിർണായക വെളിപ്പെടുത്തൽ. പ്രിയംവദയുടെ മൃതദേഹം ആദ്യം കണ്ടത് താനെന്ന് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് സരസ്വതി അമ്മ. ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് വീട്ടിൽ വന്ന് നോക്കിയത്. പേടി കാരണം ഒരു ദിവസം മുഴുവൻ ഇക്കാര്യം മറച്ചുവച്ചെന്നും പിന്നീടാണ് പുരോഹിതനോട് പറഞ്ഞതെന്നും സരസ്വതി അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
പ്രതി വിനോദിന്റെ മകളെയും കൂട്ടി പോയി നോക്കിയപ്പോഴാണ് കൈ കണ്ടത്. വിശ്വസിക്കാൻ കഴിയാതെ ചെറുമകളെക്കൊണ്ട് വീണ്ടും നോക്കിച്ചു എന്ന് സരസ്വതി അമ്മ പറയുന്നു. അതേസമയം പ്രതി വിനോദുമായി അമ്മയ്ക്ക് ബന്ധവുമില്ലെന്നും , സാമ്പത്തിക ഇടപാട് ഉണ്ടെന്ന ആരോപണം കള്ളമാണെന്നും പ്രിയംവദയുടെ മക്കളായ ചിഞ്ചുവും രേഷ്മയും ട്വന്റിഫോറിനോട് പറഞ്ഞു. അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവൻ സ്വർണവും കാണാനില്ലെന്നും മക്കൾ പറഞ്ഞു.
വീട്ടിലെ അയണി പ്ലാവിൽ നിന്നും വിനോദിന്റെ വീട്ടുമുറ്റത്തേക്ക് ചക്ക വീഴുന്നതിന് തുടർന്ന് തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയും തർക്കമുണ്ടായി. നേരത്തെ വഴി നടത്തുന്നതിനെ ചൊല്ലി പ്രശ്നമുണ്ടായിരുന്നു. കേസ് പിന്നീട് പൊലീസ് സ്റ്റേഷനിലാണ് ഒത്തുതീർപ്പായതെന്ന് മക്കൾ പറയുന്നു.
വിനോദിൻ്റെ ഭാര്യാമാതാവും മക്കളുമായിരുന്നു കൊലപാതക വിവരം പുറത്തെത്തിച്ചിരുന്നത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി വിനോദ് കുറ്റം സമ്മതിച്ചു. പ്രിയംവദയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൂന്നുദിവസം വീട്ടിലെ കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിനാൽ സഹോദരൻ സന്തോഷും പോലീസ് കസ്‌റ്റഡിയിലാണ്.









