അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ ചർച്ചകൾക്ക് നാളെ പാകിസ്താനിലെ ഇസ്ലാമാബാദിൽ തുടക്കം. യുദ്ധത്തിൽ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി. ഇസ്ലാമിക് റിപ്പബ്ലിക് ഒരു വൻശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഖമനയി പ്രഖ്യാപിച്ചു.
നിർണായക ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നയിക്കുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പാകിസ്താനിലെത്തിയത്. വെടിനിർത്തൽ ഇറാന്റെ ബലഹീനതയല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ യൂറോപ്യൻ സഖ്യകക്ഷികളുടെ സഹായം തേടി നാറ്റോ. ഡോണൾഡ് ട്രംപുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ സഖ്യകക്ഷികൾക്ക് നിർദേശം നൽകിയത്. അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും. മാരിവെക്സ്,എംഎസ്ജി എന്നിവയാണ് ഉടൻ ഹോർമുസ് കടക്കുക. ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്ന് മംഗലാപുരത്തേക്കാണ് മാരിവെക്സ് എത്തുന്നത്. യുഎഇയിൽ നിന്നാണ് എംഎസ്ജി എത്തുന്നത്.







