സിപിഐഎമ്മി്‍ല്‍ നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കൾ രംഗത്ത്. ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPIM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് സിപിഐഎം നേതാവ് എൻ എൻ കൃഷ്‌ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. CPIMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. ശശിക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യം. തെറ്റ് തിരുത്തിയാൽ പി.കെ ശശിക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. പാർട്ടിയാണ് ശരിയെന്ന് പിന്നീട് അവർക്ക് ബോധ്യമാകുമെന്നും എൻ എൻ കൃഷ്‌ണദാസ് വ്യക്തമാക്കി.
തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ശശി ഇല്ലാതാക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ പറഞ്ഞു. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ പ്രതികരിച്ചു.പീഡനെ വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ പറഞ്ഞു.പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ആരോപിച്ചു.ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും റിയാസുദീൻ പറഞ്ഞു
പി.കെ.ശശി നേതൃത്വം നൽകുന്ന സിപിഐഎം വിമത കൂട്ടായ്മയെ പാടേ തള്ളി ഒറ്റപ്പാലത്തെ സിപിഐഎം വിമതർ രംഗത്തെത്തി.ആരെങ്കിലും പറയുന്നിടത്ത് പോകില്ലെന്ന് സ്വതന്ത്ര മുന്നണി വ്യക്തമാക്കി.2006ൽ ജില്ലയിലെ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് കൃത്യമായി അറിയാം.യഥാർഥ കമ്യൂണിസ്റ്റുകളാണ് അവർ എന്ന് പറഞ്ഞു കേട്ടപ്പോൾ കഷ്ടവും തമാശയുമാണ് തോന്നിയത് എന്ന് സ്വതന്ത്ര മുന്നണി നേതാവ് എസ്.ആർ.പ്രകാശ് വ്യക്തമാക്കി.







