ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്തത്. ഒരു പ്രവചനവും നടത്താനില്ലെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പ്രവചനം നടത്താനില്ല. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല. ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർത്ഥി പലയിടത്തും വിജയം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ നല്ല ഭരണം ഉണ്ടാകട്ടെയെന്ന് എല്ലാ ജനങ്ങളെയും പോലെ ഞാനും ആഗ്രഹിക്കുന്നുവെന്നാണ് നടന്‍ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.
ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടൊവിനോ മറുപടി നൽകി. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്.
രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. താൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല.ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.
ഭരണ തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷ് പറഞ്ഞു. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതി. പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു.
രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്.ആ സേവനം തുടരും. പൊതുപരിപാടികളിൽ സജീവമല്ലെന്ന ആക്ഷേപത്തിനും മുകേഷ് മറുപടി നൽകി. പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്. പിന്നെ പൊതുപരിപാടികളിൽ പുതിയ ആൾക്കാരും വരട്ടെയെന്നും മുകേഷ് പറഞ്ഞു.







