
ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ വടപളനി കുമരൻനഗറിൽ വെച്ചായിരുന്നു അപകടം. വടപ്പളനി സ്വദേശിയായ ശ്യാം പതിനാലുകാരനായ മകനോട് വീട്ടിലുണ്ടായിരുന്ന കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകി. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാർ വീടിന് പുറത്തേക്ക് ഇറക്കി. ശേഷം കുമരൻനഗറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ വഴിയരികിൽ നിന്നിരുന്ന അറുപത്തിയൊൻപതുകാരനായ മഹാലിംഗത്തെ ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലിടിച്ചു കയറിയാണ് കാർ നിന്നത്. ഗുരുതരമായി പരുക്കേറ്റ മഹാലിംഗം ഇന്നലെ രാത്രിയാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ജുവനൈനൽ ജസ്റ്റിസ് സെന്ററിലേക്ക് മാറ്റി. ഓട്ടോറിക്ഷയിലുണ്ടായിരുന്നയാൾ പരുക്കുകളോടെ ചികിത്സയിലാണ്.