നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും. അത് ധാരണയുടെ ഭാഗം അല്ല. വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്ഡിപിഐയും കോൺഗ്രസും എത്ര കാലം ഒക്കച്ചങ്ങായി മാരായി നടന്നതാണ്. അധിക കാലം പിന്നിലല്ല, പാലക്കാട് കണ്ടതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ രാജ്യത്ത് ഏറ്റവും ആപത്ത് ഉണ്ടാക്കിയത് ഭൂരിപക്ഷ വർഗീയതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് എൽഡിഎഫ് എല്ലാകാലത്തും സ്വീകരിച്ചത്. ആ ഞങ്ങളെ ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാൽ രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്നാണ് ശ്രമമെന്ന് അദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തെ സ്വീകരിച്ചു. ഇത് തങ്ങൾക്ക് അപകടം ഉണ്ടാകുമെന്ന് ചിലർക്ക് തിരിച്ചറിവുണ്ടായി. അങ്ങനെയാണ് തെറ്റായ ചിത്ര വരച്ചുകാട്ടാൻ ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് തെറ്റായ ചിത്രം എൽഡിഎഫിനെക്കുറിച്ച് ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചത്. അനായാസം ജയിക്കും എന്ന് വിചാരിച്ചവർക്ക് ഇപ്പോൾ വല്ലാത്ത പൊള്ളലേറ്റു. നേരത്തെ ഉള്ളതിനേക്കാൾ സ്വീകാര്യത എൽഡിഎഫിന് ലഭിക്കുന്നു. ഒരു പുകമറയും ഞങ്ങളെ ബാധിക്കില്ല. ഒരു വർഗീയതയുമായും കൂട്ടുകൂടുന്ന നിലപാടില്ല. എല്ലാ വർഗീയതയോടും ഒരേ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിഡി സതീശനെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് തയ്യാറല്ല എന്നദ്ദേഹം പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ആ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ വികസനവുമായി ബന്ധപ്പെട്ട് ചോദ്യമില്ല. ഒരുതരം പുക മറ സൃഷ്ടിക്കാനാണ് ശ്രമം. അതൊന്നും ഏശുന്നവരല്ല ഞങ്ങൾ. ഒരു വർഗീയതയെയും അനുകൂലിക്കുന്ന നിലപാടല്ലെന്നും അനാവശ്യമായി നുണ പ്രചരിപ്പിക്കുന്നത് കരിവാരിത്തേക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.







